‘ഇസ്രായേലിൽ മരിച്ച ഈഴവ സ്ത്രീയായ സൗമ്യ പ്രേമിച്ച് വിവാഹം ചെയ്തത് ക്രിസ്ത്യൻ ചെറുക്കനെ, സംസ്കാരം നടത്തിയത് പള്ളിയിൽ’; വെള്ളാപ്പള്ളി

കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാർ രംഗത്തുണ്ടെന്ന് ഫാ. റോയ് കണ്ണൻ ചിറയുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ഫലസ്തീൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ ഈഴവ വിഭാഗത്തിൽ നിന്നുള്ള സ്ത്രീയായിട്ടും സംസ്കരിച്ചത് പള്ളിയിലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടുക്കി ജില്ലയിലെ കീരിത്തോട് ശാഖാ സെക്രട്ടറിയുടെ മകളാണ് സൗമ്യ. മാതാപിതാക്കൾ പൊന്നോമന പോലെ പഠിപ്പിച്ച യുവതി ക്രിസ്ത്യൻ ചെറുക്കനെ പ്രേമിച്ച് വിവാഹം ചെയ്യുകയാണുണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.


കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാർ രംഗത്തുണ്ടെന്ന് ഫാ. റോയ് കണ്ണൻചിറയുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുകയായിരുന്നു അദ്ദേഹം. 

ഫലസ്തീൻ നടത്തിയ റോക്കറ്റാക്രമണത്തിൽ മരിച്ച സൗമ്യയുടെ മൃതദേഹം അവിടെ നിന്നും ഇടുക്കിയിൽ എത്തിച്ചപ്പോൾ സംസ്കരിച്ചത് പള്ളിയിലാണ്. മാതാപിതാക്കൾ കഷ്ടപ്പെട്ടും താലോലിച്ചും വളർത്തിയ ഈഴവ സ്ത്രീയെ പ്രേമിച്ചാണ് ക്രിസ്ത്യാനിയായ അവൻ കൊണ്ട് പോയത്. സൗമ്യയുടെ മരണത്തിന് പിന്നാലെ ഇസ്രായേൽ സർക്കാർ ഇഷ്ടം പോലെ സാമ്പത്തിക സഹായങ്ങൾ ആ വീട്ടിൽ നൽകുകയും ചെയ്തു. എന്നാൽ അച്ഛനും അമ്മയ്ക്കും വളർത്തിയതിൻ്റെ പേരിൽ സൗമ്യയുടെ ഭർത്താവ് എന്തേലും നൽകിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. 

സൗമ്യയുടെ പേരിൽ ലഭിച്ച പണം ഭർത്താവ് മാത്രമാണ് എടുത്തത്. വെറുതേ വീട്ടിലിരുന്ന ഭർത്താവ് ഭാര്യയുടെ ശമ്പളം വാങ്ങി ജീവിക്കുകയായിരുന്നുവെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഇല്ലായ്‌മ ചൂഷണം ചെയ്ത് ഈ രാജ്യത്ത് ഏറ്റവുമധികം മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാരാണ്. ക്രിസ്ത്യൻ വിഭാഗത്തിലെ മിഷണറിമാർ മതംമാറ്റം നടത്തുന്നുണ്ട്. മുസ്ലീം വിഭാഗത്തേക്കാൾ മതം മാറ്റം നടത്തിയത് ക്രിസ്ത്യൻ വിഭാഗത്തിലെ മിഷണറിമാരാണ്. ഈ സാഹചര്യത്തിൽ മുസ്ലീം വിഭാഗത്തെ മാത്രം ലക്ഷ്യമാക്കി പ്രസ്താവന നടത്തുന്നത് ശരിയല്ല. എന്നാൽ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്ന് പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും മതപരിവർത്തനം നടത്തുന്നില്ല. ഇന്ത്യയിലെ മിഷണറി പ്രവർത്തനം മൂലം നിരവധി പേരാണ് മതപരിവർത്തനത്തിന് ഇരയായത്. അതിനാൽ മതപരിവർത്തനം ലൗ ജിഹാദ് വിഷയങ്ങളെക്കുറിച്ച് പറയുമ്പോൾ തന്നെ ഏറ്റവുമധികം മതപരിവർത്തനം നടത്തിയ ക്രിസ്ത്യൻ വിഭാഗമാണെന്ന് പറയുന്നതിൽ യാതൊരു സംശയവും വേണ്ട. ലൗ ജിഹാദ് മുഖേനെ ഒരാളെ കൊണ്ടു പോയെന്ന് ഹൈലേറ്റ് ചെയ്യുമ്പോൾ മറ്റേത് എന്തുകൊണ്ടാണ് പറയാതിരിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

ഈ സത്യങ്ങളെല്ലാം തുറന്ന് പറയുമ്പോൾ ഞങ്ങൾ വർഗീയവാദികളും മറ്റുള്ളവർ ദേശിവാദികളുമാകും. ന്യൂനപക്ഷ വിഭാഗം ദേശീയ രാഷ്ട്രീയ പാർട്ടികളെ മുൾമുനയിൽ നിർത്തുകയാണ്. ന്യൂനപക്ഷം എന്ന് പറഞ്ഞുകൊണ്ട് രാജ്യത്തിൻ്റെ ഖജനാവ് മുഴുവൻ ചൊർത്തിക്കൊണ്ട് പോകുകയാണ്. സംഘടിച്ച വോട്ട് ബാങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ച് അർഹതപ്പെട്ടതും അതിൻ്റെ കൂടുതലും ഈ വിഭാഗക്കാർ സ്വന്തമാക്കാൻ പോകുകയാണ്. ഈ പശ്ചാത്തലത്തിൽ മറ്റ് പിന്നാക്ക, പട്ടികജാതി – വർഗ സമുദായത്തിന് എന്ത് നീതി കൊടുത്തെന്ന് പരിശോധിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.


സംഘടിത വോട്ട് ബാങ്കിന് മുന്നിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളും സാഷ്ടാംഗം പ്രണാമം നടത്തുകയാണ്. ജനാധിത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. ദീപികയുടെ തലപ്പത്തിരുന്ന ഫാ. റോയി കണ്ണൻ ചിറ പറഞ്ഞത് സംസ്ക്കാരത്തിന് നിരക്കാത്ത കാര്യമാണ്. ഒരു മുതിർന്ന വൈദികൻ്റെ ഭാഗത്ത് നിന്നുമാണ് ഈഴവ വിഭാഗത്തിനെതിരെ പരാമർശം ഉണ്ടായത്. അദ്ദേഹത്തെ പദവിയിൽ നിന്നും നീക്കുകയാണ് ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഈഴവ വിഭാഗത്തിലേക്കാണോ ഈഴവ വിഭാഗത്തിൽ ക്രിസ്ത്യൻ വിഭാഗത്തിലേക്കാണോ കൂടുതൽ പേർ പോയതെന്ന് കണക്കെടുത്ത് പരിശോധിക്കാം. ലൗ ജിഹാദ് കൂടുതൽ നടത്തുന്നത് ക്രിസ്ത്യാനികളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 

error: Content is protected !!