പെറ്റി അടയ്ക്കുന്ന പണത്തില്‍ നിന്ന് പൊലീസിന് 7% കമ്മീഷനുണ്ടോ ? സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റിന്റെ സത്യാവസ്ഥ എന്താണ് ?

കോവിഡ് പ്രോട്ടോക്കോള്‍ നിലവില്‍ വന്നശേഷം കേരള പൊലീസ് ഈടാക്കുന്ന പിഴ(പെറ്റി) തുകയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ദിനവും വരുന്നത്. കര്‍ശന നിയന്ത്രണം നടപ്പിലാക്കുന്നതിനാണ് പിഴ ഈടാക്കുന്നതെങ്കിലും ചില സാഹചര്യങ്ങളില്‍ ഇത് പൊലീസുകാരോട് പൊതുജനങ്ങള്‍ക്കുള്ള അകല്‍ച്ച വര്‍ധിപ്പിക്കുന്നതായി മാറിയിരിക്കുകയാണ്. അതിനിടെയാണ് പൊതു ജനങ്ങള്‍ പിഴ അടയ്ക്കുന്ന പണത്തില്‍ നിന്ന് പൊലീസിന് വിഹിതം കിട്ടുമെന്ന രീതിയില്‍ ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘പെറ്റിയോ? കോടതിയിലടക്കാമെന്ന് പറഞ്ഞേക്കൂ’ എന്ന കുറിപ്പിനൊപ്പം പ്രചരിക്കുന്ന പോസ്റ്റില്‍, പെറ്റി കോടതിയില്‍ അടയ്ക്കാമെന്ന്‌ പറഞ്ഞ് ഒഴിവാക്കണമെന്നും പെറ്റിയടിച്ചാല്‍ അതിന്റെ 7% പൊലീസിന് കമ്മിഷന്‍ കിട്ടും ‘ എന്നും വിവരിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കാണം.

എന്നാല്‍ പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഇത്തരത്തില്‍ പൊതുജനങ്ങള്‍ പിഴയടയ്ക്കുന്ന തുക പൊലീസിന് ലഭിക്കുന്നില്ല.

പെറ്റി അടയ്‌ക്കേണ്ടി വന്നാല്‍ പൊലീസുകാരുടെ പക്കല്‍ നേരിട്ട് അടയ്ക്കരുതെന്നും പൊലീസിന് 7% കമ്മിഷന്‍ കിട്ടുമെന്നുമാണ് പോസ്റ്റില്‍ പറയുന്ന പ്രധാന ആരോപണം. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റായ വിവരമാണ്. പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്ന പിഴ-ഫീസ് എന്നിവയില്‍ പൊലീസുകാര്‍ക്ക് എന്നല്ല മറ്റേതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ വകുപ്പിനോ കമ്മിഷന്‍ ലഭിക്കുന്നില്ല. ഈ പണം നേരിട്ട് ട്രഷറിയില്‍ അടയ്ക്കുകയാണ് ചെയ്യുന്നത്.

ട്രഷറിയില്‍ പണം അടയ്ക്കുന്ന സംവിധാനവും വളരെ സുതാര്യമാണ്. ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പൊതുജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം എങ്ങനെയാണ് കൈപ്പറ്റേണ്ടതെന്ന് വിശദമാക്കുന്ന സര്‍ക്കാര്‍ മാര്‍ഗരേഖയുണ്ട് . കേരള ട്രഷറി കോഡിന്റെ പാര്‍ട്ട് മൂന്നില്‍ 42 മുതല്‍ 73 വരെയുള്ള പേജുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇതുപ്രകാരം പിഴയായോ, ഫീസിനത്തിലോ സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പുകളില്‍ നിന്ന് അടയ്ക്കുന്ന തുക TR-5 (ട്രഷറി റെസീപ്റ്റ്- 5) എന്ന രസീത് വഴിയാണ് ഈടാക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള പണം-തിരിമറിയോ വെട്ടിപ്പോ നടക്കാതിരിക്കാനാണ് ഇത്തരത്തില്‍ TR-5 രസീതുകളില്‍ പണം ഈടാക്കുന്നത്. ഇതുപ്രകാരം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ലഭിക്കുന്ന തുക നിശ്ചിത സമയത്തിനകം ട്രഷറിയില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ.
ഇത്തരത്തില്‍ പൊലീസ് ഈടാക്കുന്ന TR-5 രസീതുകളുടെ കോപ്പികൾ ഗൂഗിളിൽ ലഭ്യമാണ് .

രസീതിന്റെ കാര്‍ബണ്‍ കോപ്പി ബന്ധപ്പെട്ട വകുപ്പില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഈ ചിത്രങ്ങളില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. മാത്രമല്ല ബുക്ക് നമ്പര്‍, രസീപ്റ്റ് നമ്പര്‍ എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയ രസീതാണിവ. TR-5രസീതുകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അച്ചടിക്കുന്നത്. ഇപ്പോള്‍ പൊലീസ്-മോട്ടോര്‍ വാഹന വകുപ്പുകള്‍ക്ക് മാത്രമാണണ് ഇവയുടെ ഹാര്‍ഡ് കോപ്പി ലഭ്യമായിട്ടുള്ളതെന്നും മറ്റെല്ലാ വകുപ്പിനും e-TR ആണ് ഉപയോഗിക്കുന്നതെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവുണ്ട്.

TR-5 രസീപ്റ്റുകള്‍ വഴി പണം ഈടാക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗരേഖ 2019ല്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് പൊലീസിന് നേരിട്ട് പണം ഇടപാടില്‍ പങ്കില്ല എന്നതാണ്.
അതേസമയം, ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് പിഴ നിശ്ചയിച്ച് കേരള പൊലീസ് ആക്ട് കഴിഞ്ഞവര്‍ഷം ഭേദഗതി ചെയ്തിരുന്നു.
കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതല്‍ 5000 രൂപവരെയാണ് പിഴ. 1000 രൂപവരെയുള്ള പിഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ എസ്.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനുമുകളില്‍ 5000 രൂപവരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഈടാക്കാനാകും.

കോവിഡ് പശ്ചാത്തലത്തില്‍ കേരള എപിഡമിക് ആക്ട് പ്രകാരം പൊലീസിന് പിഴ ഈടാക്കാന്‍ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. 2020 ജൂലൈ 8ന് ഇതുസംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന മറ്റൊരു കാര്യം പെറ്റി അടയ്ക്കാന്‍ കഴിവോ പണമോ ഇല്ലാത്തവര്‍ കോടതിയില്‍ അടയ്ക്കാം എന്നു പറഞ്ഞ് പൊലീസുകാര്‍ക്ക് പണം അടയ്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നതാണ്. ട്രാഫിക് നിയമലംഘനം ഉള്‍പ്പെടെയുള്ള പെറ്റി കേസുകള്‍ക്ക് കോടതി വഴിയും പിഴ അടയ്ക്കാന്‍ സൗകര്യം ഉണ്ടെന്നത് ശരിയാണ്.

‘ട്രാഫിക് നിയമലംഘനം പോലയുള്ള സാധാരണ പെറ്റി കേസുകള്‍ വന്നാല്‍ എല്ലാവരും പിഴ അടച്ച് നിയമത്തിന്റെ നൂലാമാലകളില്‍ നിന്ന് ഒഴിവാകാറാണ് പതിവ്. എന്നാല്‍ ചിലര്‍ കോടതിയില്‍ പോകാന്‍ താത്പര്യം പ്രകടിപ്പിക്കാറുണ്ട്. പൊലീസുകാരുമായി അഭിപ്രായ വ്യത്യാസം വരുന്ന സാഹചര്യത്തിലാണണ് പലരും കോടതിയെ സമീപിക്കാമെന്ന നിലപാടെടുക്കുന്നത്. ട്രാഫിക് ക്യാമറ വഴി കണ്ടെത്തുന്ന കുറ്റ കൃത്യങ്ങള്‍ ഇത്തരത്തില്‍ കോടതി സമന്‍സ് രൂപത്തിലാണ് വരിക. ഇവ കോടതിയിലെത്തി പെറ്റി അടച്ച് ഒഴിവാകാന്‍ സാധിക്കും. വക്കീല്‍ മുഖേനയും അല്ലാതെയും പെറ്റി അടയ്ക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ചിലര്‍ കേസുമായി മുന്നോട്ടുപോയി വിടുതല്‍ വാങ്ങുകയും ചെയ്യാറുണ്ട്. അബദ്ധത്തില്‍ വരുന്ന ചില കേസുകളാണ് ഇത്തരത്തില്‍ മുന്നോട്ടു പോകാറുള്ളത്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിലാണ് പെറ്റി അടച്ച് വിടുതല്‍ നേടാനുള്ള സാഹചര്യമുള്ളത്. ഇപ്പോള്‍ പ്രചാരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതുപോലെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിയാല്‍ പൊലീസിന് ഇന്‍സെന്റീവ് ലഭിക്കില്ല. അത് തീര്‍ത്തും തെറ്റായ പ്രചാരണമാണ്. ഇങ്ങനെ ലഭിക്കുന്ന തുക സര്‍ക്കാര്‍ ചിലവഴിക്കുന്നത് റോഡ് സേഫ്റ്റി വര്‍ക്കുകള്‍ക്കും ട്രാഫിക് ബോധവത്ക്കരണം പോലെയുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്.’ അഡ്വ.കോകില പറഞ്ഞു.

വൈറലായ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു നമ്പര്‍ നല്‍കിയിട്ടുണ്ട്. സൗജന്യ നിയമസഹായം നല്‍കുന്നതായി ഈ നമ്പരില്‍ ബന്ധപ്പെടാമെന്നാണ് അറിയിപ്പ്. ഞങ്ങള്‍ ഈ നമ്പരില്‍ വിളിച്ചപ്പോള്‍ അഡ്വ. മുഹമ്മദ് അഷ്‌റഫ് എന്ന മലപ്പുറം സ്വദേശിയായ അഭിഭാഷകന്റെ നമ്പരാണെന്ന് മനസിലാക്കാനായി. അദ്ദേഹം സൗജന്യ നിയമസഹായം നല്‍കുന്നുണ്ട്. എന്നാല്‍ അത് പോസ്റ്റില്‍ പറഞ്ഞതു പ്രകാരമല്ല.

‘അനാവശ്യമായി പൊലീസുകാര്‍ ഫൈന്‍ ഈടാക്കുന്ന സാഹചര്യമുണ്ടെങ്കില്‍ നിയമസഹായം നല്‍കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല പൊലീസുകാര്‍ മോശമായ ഭാഷയില്‍ സംസാരിക്കുന്നതും പാവങ്ങളെ ഭീഷണിപ്പെടുത്തുന്നതും അടുത്തിടെയായി പതിവായിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഫൈന്‍ ഈടാക്കലും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍പ്പെടുന്നവര്‍ക്കാണ് ഞാന്‍ സൗജന്യ നിയമസഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ എന്റെ നമ്പര്‍ ചേര്‍ത്ത് പൊലീസ് പണം തട്ടിയെടുക്കുന്നു എന്നുള്ള പ്രചാരണത്തിന് ഞാന്‍ ഉത്തരവാദിയല്ല.’ അഷ്‌റഫ് പറഞ്ഞു.

error: Content is protected !!