തെരുവുനായ കടിച്ചാലും നഷ്ടപരിഹാരം, ഇരിങ്ങാലക്കുട സ്വദേശിക്ക് കിട്ടിയത് 18 ലക്ഷം
തെരുവുനായയുടെ കടിയും കൊണ്ട് മിണ്ടാതെ വീട്ടിൽ പോകേണ്ട കാലം കഴിഞ്ഞത് പലരും അറിഞ്ഞിട്ടില്ല. നഷ്ടപരിഹാരം നൽകാൻ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും ബാദ്ധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുമുണ്ട്. സംസ്ഥാനത്ത് വർഷം ഒരു ലക്ഷത്തിലധികം പേർ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നതായാണ് കണക്ക്. ഇതിൽ ബഹുഭൂരിപക്ഷവും പാവപ്പെട്ടവരുമാണ്.
നഷ്ടപരിഹാരത്തിന് വെള്ളക്കടലാസിൽ അപേക്ഷ നൽകണം. ചികിത്സ, വാഹന റിപ്പയറിംഗ് ചെലവുകളുടെ ബില്ല് ഒപ്പംവേണം. സംഭവം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് കമ്മിറ്റി വിശദീകരണം തേടും. നഷ്ടപരിഹാരത്തുക നിശ്ചയിച്ച് സുപ്രീം കോടതിയെ അറിയിക്കും. സുപ്രീംകോടതി സംസ്ഥാന സർക്കാരുകൾ വഴി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും.
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി
തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന മൂന്നംഗ സമിതി. സുപ്രീം കോടതി വിധി പ്രകാരം 2016 സെപ്തംബറിൽ നിലവിൽ വന്നു. ആരോഗ്യ ഡയറക്ടർ, നിയമ സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങൾ. വളർത്തുനായകൾ ഈ കമ്മിറ്റിയുടെ പരിഗണനയിൽ വരില്ല.
അതേസമയം, സർക്കാർ സഹായം കിട്ടാതെ കമ്മിറ്റി പ്രതിസന്ധിയിലാണ്. ശമ്പളം മുടങ്ങി. നോട്ടീസ് അയയ്ക്കാനുള്ള ചെലവുകൾക്കു പോലും ഫണ്ടില്ല. മറ്റ് ജില്ലകളിൽ സിറ്റിംഗ് നടത്തിയിട്ട് മൂന്നു വർഷമായി.
2,582 കേസുകൾ
2016 മുതൽ 2021 ജൂൺ വരെ പരിഹരിച്ചു. നഷ്ടപരിഹാരമായി 5000 മുതൽ 18 ലക്ഷം രൂപ വരെ നൽകി.
2016-391
2017-560
2018-705
2019-564
2020-705
2021-307
(650 കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിൽ)
വിലാസം-
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി,
കോർപ്പറേഷൻ ബിൽഡിംഗ്,
പരമാര റോഡ്, നോർത്ത്
എറണാകുളം
ബിജുവിന് രണ്ടാം ജന്മം
ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ പാറക്കൽ വീട്ടിൽ ബിജുവിന്റെ നരക ജീവിതത്തിന് അഞ്ച് വർഷമാകുന്നു. 2016 ജൂണിലെ ഒരു രാത്രി ബൈക്കിനു വട്ടം ചാടിയ നായയായിരുന്നു വില്ലൻ. നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് ആശുപത്രികളിലായി ജീവിതം. വാച്ച് റിപ്പയറിംഗ് ജോലിക്കാരനായ ബിജുവിന് ചികിത്സപോലും നാട്ടുകാരുടെ തുണയാലാണ്. 2017ൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി 18 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചതാണ് ആശ്വാസമായത്.
ഇപ്പോൾ വടികുത്തി വീടിനുള്ളിൽ നടക്കാനാവും. അമൃത ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു വേണ്ടിവന്നത് 15 ലക്ഷത്തോളം രൂപ. മരുന്നുകൾക്ക് വേണം മാസം 25,000 രൂപ. മാതാപിതാക്കൾ ഉൾപ്പെടെ അഞ്ചു പേരുടെ അത്താണിയാണ് ബിജു. രജനിയാണ് ഭാര്യ. ആദിത്യ, അനുശ്രീ എന്നിവർ മക്കളാണ്.