ഇടമലക്കുടിയിൽ യൂട്യൂബറെ പ്രവേശിപ്പിച്ച സംഭവം: അന്വേഷണം തുടങ്ങി

മൂന്നാർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇടമലക്കുടിയിലേക്കുള്ള സംരക്ഷിത വനമേഖലയിൽ യൂട്യൂബർ ചിത്രീകരണം നടത്തിയത് സംബന്ധിച്ച് അന്വേഷിക്കാൻ ഡി.എഫ്.ഒ. പി.ആർ.സുരേഷ് ഉത്തരവിട്ടു. മൂന്നാർ റേഞ്ചർ എസ്.ഹരീന്ദ്രകുമാറിനാണ് അന്വേഷണചുമതല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

സംരക്ഷിത വനമേഖലയിൽ കടന്ന് ചിത്രീകരണം നടത്തിയതും സന്ദർശകർക്ക് നിരോധനമുള്ള ഇടമലക്കുടിയിൽ പ്രവേശിച്ചതും മാനദണ്ഡങ്ങൾ ലംഘിച്ചാണോയെന്നും അന്വേഷിക്കും. ആദിവാസികളുടെ ജീവിതരീതികളും മറ്റും വീഡിയോയിൽ പകർത്തിയോ എന്ന കാര്യവും അന്വേഷിക്കും. എം.പി.യോടും വിവരങ്ങൾ തിരക്കും.

കഴിഞ്ഞ ഞായറാഴ്ചയാണ് ഡീൻ കുര്യാക്കോസ് എം.പി.ക്കൊപ്പം സുജിത് ഭക്തൻ എന്ന യൂട്യൂബർ അനുമതിയില്ലാതെ ഇടമലക്കുടിയിൽ പ്രവേശിച്ചത്. പുറത്തുനിന്നുള്ളവർക്ക് പ്രവേശനവിലക്കുള്ള ഇടമലക്കുടിയിൽ പോകുന്നതിന് എം.പി.ക്ക് മാത്രമാണ് മൂന്നാർ ഡി.എഫ്.ഒ. അനുമതി നൽകിയത്. ഒരാൾക്കുപോലും കോവിഡ് ബാധിക്കാത്ത ഇടമലക്കുടിയിൽ കോവിഡ് മാനദണ്ഡം പാലിച്ച് പരമാവധി ആളെണ്ണം കുറച്ച് പോകാനായിരുന്നു അനുമതി. 

എന്നാൽ ട്രൈബൽ സ്കൂളിൽ ടി.വി. നൽകാനെന്ന പേരിൽ സംരക്ഷിത വനമേഖലയുടെയും ആദിവാസികളുടെയും ചിത്രങ്ങൾ ചിത്രീകരിച്ച് യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിക്കുക എന്ന താത്പര്യത്തോടെയാണ് ഇയാൾ എം.പി.യോടൊപ്പം പോയതെന്നാണ് ആക്ഷേപം. ഇയാൾ ചിത്രീകരിച്ച വീഡിയോയുടെ ആദ്യഭാഗം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. പ്രവർത്തകർ ഡിവൈ.എസ്.പി., സബ് കളക്ടർ എന്നിവർക്കും പരാതി നൽകി.

വിശദീകരണവുമായി എം.പി.

വിവാദത്തിൽ വിശദീകരണവുമായി ഡീൻ കുര്യാക്കോസ് എം.പി. അവരെ കൊണ്ടുപോയതിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും തെറ്റിദ്ധാരണമൂലമാണ് വിവാദങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇടമലക്കുടിയിൽ വിദ്യാഭ്യാസ സഹായം നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് താൻ വിളിച്ചിട്ടാണ് യൂട്യൂബറായ സുജിത്ത് ഭക്തൻ എത്തിയത്. ജനപ്രതിനിധിയെന്ന നിലയിൽ ഒപ്പം ആരെ കൊണ്ടുപോകണമെന്ന് തനിക്ക് തീരുമാനിക്കാം. വനംവകുപ്പിന്റെ അനുമതി വേണമെന്നില്ല. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് സംഘം ഇടമലക്കുടിയിലെത്തിയത്. മാനദണ്ഡങ്ങളൊന്നും ലംഘിച്ചിട്ടുമില്ല. സ്‌കൂളിലെ ചടങ്ങും ഇടമലക്കുടിയിലേക്കുള്ള യാത്രയും മാത്രമാണ് ചിത്രീകരിച്ചതെന്നും എം.പി. പറഞ്ഞു.

error: Content is protected !!