റെയ്ഡ് നടത്തി പീഡിപ്പിക്കുന്നു , യൂണിറ്റുകളിൽ മാസങ്ങള്‍ക്കിടയില്‍ 11 തവണ ; സര്‍ക്കാരുമായുള്ള 3500 കോടിയുടെ നിക്ഷേപപദ്ധതി കിറ്റെക്സ് വിട്ടു; സ്ഥലം എം.എല്‍.എയ്ക്കെതിരെ പരാതിയുമായി കിറ്റെക്സ് എംഡി
കൊച്ചി: അനാവശ്യമായി റെയ്ഡ് നടത്തി പീഡിപ്പിക്കുന്നെന്ന ആരോപണം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരുമായി ഒപ്പിട്ട വന്‍ കോടികളുടെ കരാറി നിന്നും വ്യവസായഭീമന്‍ കിറ്റക്സ് പിന്മാറി. ആഗോള നിക്ഷേപക സംഗമത്തിൽ സർക്കാരുമായി ഒപ്പുവച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതികളിൽ നിന്നും പിന്മാറുന്നതായി വാര്‍ത്താകുറിപ്പ് കമ്പനി പുറത്തിറക്കി. മതിയായ കാരണം പോലുമില്ലാതെ കമ്പനിയില്‍ റെയ്ഡ് നടത്തുന്നു. തൊഴിലാളികളെ ജോലി ചെയ്യിക്കാന്‍ പോലും അനുവദിക്കാതെ തടസ്സപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നെന്നാണ് ആരോപണം.
ഇക്കാര്യം ഇവര്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം. മാസങ്ങള്‍ക്ക് ഇടയില്‍ കമ്പനിയുടെ വിവിധ യൂണിറ്റുകളിൽ 11 തവണയാണ് പരിശോധന നടന്നതെന്നും വാർത്താകുറിപ്പിൽ പറയുന്നു. പരിശോധനയ്ക്കുശേഷം എന്തിനാണ് റെയ്ഡ് നടത്തിയതെന്നോ എന്താണ് ഇവിടെനിന്നു കണ്ടെത്തിയതെന്നോ വിവരം നൽകുന്നുമില്ല.
ഓരോ തവണയും മൂന്നും നാലും മണിക്കൂർ ഉദ്യോഗസ്ഥർ പരിശോധനയുടെ ഭാഗമായി കമ്പനിക്കുള്ളിൽ അഴിഞ്ഞാടുകയാണ്. തൊഴിലാളികളെ ജോലി ചെയ്യാൻ പോലും അനുവദിക്കാത്തവിധം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. ഇവരുടെ വിലാസവും ഫോൺ നമ്പറുമടക്കം എഴുതിവാങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ഇനിയും വ്യവസായ സ്ഥാപനങ്ങൾക്ക് തുടക്കമിട്ട് പരീക്ഷണത്തിന് മുതിരാൻ തയ്യാറല്ലെന്ന് മാനേജ്മെന്റ് പറയുന്നു. സംസ്ഥാന സര്‍ക്കാരുമായി ഒപ്പിട്ട വിവിധ കരാറുകളില്‍ നിന്നും പിന്മാറുകയാണെന്നും പദ്ധതികള്‍ ഉപേക്ഷിക്കുകയാണെന്നും പറയുന്നു.
സംസ്ഥാന സർക്കാരുമായി ഒപ്പിട്ട വിവിധ കരാറുകളിൽനിന്ന് കിറ്റക്‌സ് പിന്മാറി. 3,500 കോടിയുടെ നിക്ഷേപ പദ്ധതികളിൽനിന്നാണ് കമ്പനി പിന്മാറുന്നതായി അറിയിച്ചത്. ആഗോള നിക്ഷേപക സംഗമത്തിൽ സർക്കാരുമായി ഒപ്പുവച്ച കരാറുകൾ ഉപേക്ഷിക്കുകയാണെന്ന് ഇന്നു പുറത്തിറക്കിയ വാർത്താകുറിപ്പിൽ കിറ്റക്‌സ് അറിയിച്ചു. കിറ്റക്‌സ് യൂനിറ്റുകളിൽ തുടർച്ചയായി അനാവശ്യ പരിശോധന നടത്തുന്നുവെന്ന് ആരോപിച്ചാണ് പിന്മാറ്റം.
2025 ൽ പൂർത്തിയാകേണ്ട 35000 പേർക്കു ജോലി ലഭിക്കുമായിരുന്ന പദ്ധതിയില്‍ നിന്നുമാണ് കിറ്റെക്സ് പിന്മാറിയത്. നിക്ഷേപ സംഗമത്തില്‍ സര്‍ക്കാരും കിറ്റെക്സും തമ്മില്‍ നടന്ന ധാരണ അനുസരിച്ച് അപ്പാരൽ പാർക്കിലും വ്യവസായ പാർക്കിലുമായി അനേകര്‍ക്ക് തൊഴില്‍ കിട്ടുമായിരുന്നു.
ധാരണാപത്രം അനുസരിച്ച് അപ്പാരല്‍ പാര്‍ക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രോജക്ട് റിപ്പോര്‍ട്ടും തയാറായിരുന്നു. മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും വന്‍ മുടക്കുമുതല്‍ വരുന്ന പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി20 വന്‍ വിജയം നേടിയതോടെയാണ് കിറ്റക്സ് ഇടതു വലതു സര്‍ക്കാരിന് ഒരുപോലെ തലവേദനയായത്. രണ്ടു പഞ്ചായത്തുകളില്‍ മികച്ച മുന്നണിയായി കുതിച്ചു കയറാന്‍ ട്വന്‍റി20 യ്ക്ക് കഴിഞ്ഞിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലോ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലോ വിജയം നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നുമില്ല. കിഴക്കമ്പലത്തും മറ്റും പക്ഷേ വന്‍ ശക്തിയായി മാറാനാകയിരുന്നു. ഇതിലെ കലിപ്പ് തീര്‍ക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്ത് ചെയ്യുന്ന പരിപാടികളാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പരാതിയില്‍ ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് പരിശോധനകള്‍ നടക്കുന്നതെന്ന് കിറ്റക്സിന് മറുപടിയുമായി സ്ഥലം എംഎല്‍എ പി.വി. ശ്രീനിജന്‍. തങ്ങള്‍ക്ക് നേരെ നടക്കുന്ന ദ്രോഹത്തിന് പിന്നില്‍ ശ്രീനിജനാണെന്ന് നേരത്തേ കിറ്റക്സ് ചെയര്‍മാന്‍ ആരോപിച്ചിരുന്നു.
അതിനിടയിലാണ് പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി കമ്പനി വാര്‍ത്താകുറിപ്പ് ഇറക്കിയിരിക്കുന്നത്. പ്രശ്നങ്ങള്‍ക്ക് കാരണം പി.വി. ശ്രീനിജന്‍ എം.എല്‍.എ യുടെ ദ്രോഹ നടപടികളാണെന്നു സംശയിക്കുന്നതായിട്ടാണ് കിറ്റക്സിന്റെ പ്രതികരണം. ട്രിപ്പിള്‍ ലോക്ഡൗണ്‍ സമയത്ത് യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു പരിശോധനകളുമായി അധികൃതര്‍ എത്തിയത് എന്നും ആരോപിക്കുന്നു.
അതേസമയം കിറ്റെക്സിനെതിരെ ഹൈക്കോടതിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശപ്രകാരമായിരിക്കും പരിശോധനകളെന്നു പി.വി. ശ്രീനിജിന്റെ പ്രതികരണം. രാഷ്ട്രീയ പാര്‍ട്ടിയായ ട്വന്റി20 യുമായി ബന്ധപ്പെട്ട് കിറ്റക്സു് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കണ്ണിലെ കരടായിരുന്നു.