വെയില്‍ കൊള്ളുന്നത് കോവിഡ്–19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത കൂടുതല്‍ വെയില്‍ കൊള്ളുന്നതിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനം. കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നതും കൂടുതല്‍ തോതില്‍ അള്‍ട്രാവയലറ്റ് എ രശ്മികള്‍ പതിക്കുന്നതുമായ ഇടങ്ങളില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. 

സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ 95 ശതമാനവും അള്‍ട്രാ വയലറ്റ് എ രശ്മികളാണ്. മനുഷ്യശരീരത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഇവ ഉള്ളിലെ ചര്‍മ പാളികളില്‍ വരെയെത്തുന്നു. അള്‍ട്രാവയലറ്റ് സി രശ്മികള്‍ കൊറോണ വൈറസിനെതിരെ ഫലപ്രദമാണെങ്കിലും അവയുടെ തരംഗദൈര്‍ഘ്യം  മൂലം ഇവ ഭൂമിയുടെ പ്രതലത്തില്‍ എത്തുന്നില്ല.

2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന കോവിഡ് മരണങ്ങളും അവിടുത്തെ അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും താരതമ്യപ്പെടുത്തിയതാണ് പഠനം നടത്തിയത്. ലാബ് അന്തരീക്ഷത്തില്‍ സാര്‍സ് കോവ്-2 വൈറസിനെ നിര്‍വീര്യമാക്കാന്‍ സൂര്യപ്രകാശത്തിന് കഴിയുമെന്ന് മുന്‍പ് നടന്ന ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. 

സൂര്യപ്രകാശമടിക്കുമ്പോള്‍ ചര്‍മത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന നെട്രസ് ഓക്‌സൈഡ് ആണ് കോവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. സ്വയം പെരുകാനുള്ള കൊറോണ വൈറസിന്റെ കഴിവിനെ ഈ രാസ സംയുക്തം കുറയ്ക്കുന്നു. സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കുമെന്നും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കോവിഡ് രോഗികളില്‍ മരണ സാധ്യത വര്‍ധിപ്പിക്കുന്ന സഹരോഗാവസ്ഥയാണ് ഹൃദ്രോഗം. ഇത്തരത്തില്‍ ഹൃദ്രോഗം പോലുള്ള സഹരോഗാവസ്ഥകളുടെ സാധ്യത കുറയ്ക്കുന്നതിലൂടെയാണ് സൂര്യപ്രകാശം കോവിഡ് പ്രതിരോധം തീര്‍ക്കുന്നതെന്ന സാധ്യതയും ഗവേഷണം മുന്നോട്ട് വയ്ക്കുന്നു.

error: Content is protected !!